Labels

12.26.2017

മറുകടയാളം



പ്രണയവും വിഷാദവും നട്ടു വളര്‍ത്തുന്ന 
അതിരുകളാണെന്റെ രാജ്യം 
വിരുന്നുകാരെപ്പോലെയോ വേട്ടക്കാരെപ്പോലെയോ 
നിങ്ങള്‍ വരിക 
കവിതകള്‍ പകര്‍ന്നു വയ്ക്കുന്നു ചുറ്റും 
രുചിച്ചും കൊള്ളയടിച്ചും കടന്നുപോകുക .

ഒരു തണുത്ത ചില്ലുപാത്രം പോലെ 
ഞാനിരിക്കുന്നു 
ഉടഞ്ഞുപോകും മുന്‍പേ 
ഒരു ശലഭം എന്നെ ചുംബിക്കട്ടെ 
പൂക്കളുടെ ഭാഷകൊണ്ട് എന്നെ 
തൊട്ടുപോകട്ടെ .

ജീവിതം കൊത്തി കൊത്തി മൂര്‍ച്ചപോയ ഒരു
ഉളിയായിരുന്നു എന്റെ ചങ്ങാതി .
രഹസ്യമോ പരസ്യമോ എന്നറിയില്ല 
ഉള്ളു കാണുന്ന ഒന്നായിരുന്നു ഞാനെന്ന്
ഒരിക്കല്‍ വന്നുപോയ 
ചുവന്നഭാഷയുള്ള വീഞ്ഞ് 
സാക്ഷ്യപ്പെടുത്തിയിരുന്നു .
സന്തോഷത്തേയും സങ്കടത്തെയും 
ഒരേ വാതിലിലൂടെ ഞാന്‍ സ്വീകരിച്ചു .

ദാഹിക്കുമ്പോള്‍ 
ഞാനെന്റെ ഉള്ളില്‍ ആകാശത്തെ സ്വീകരിക്കും 
കാറ്റിനെയും വെളിച്ചത്തെയും നിറച്ചു വക്കും .
ഒരു നിറവും സ്വന്തമായിരുന്നില്ല 
ഒരു രുചിക്കും എന്നില്‍ പേരിട്ടിരുന്നില്ല .
നിറയുമ്പോഴും ഒഴിയുമ്പോഴും
ആകൃതി മാറാതെ ഇരിക്കുന്ന ഒന്നായി മാത്രം
എന്റെയീ തോടിരിക്കുന്നു .

ഒരിക്കല്‍ ഒരു ചെറുകിളിയുടെ 
കാല്‍നഖം കോറിയിട്ട ഒരടയാളമെയുള്ളൂ ... 
ഒരു മറുകുപോല്‍ 
എനിക്കെന്നെ 
അടയാളം കാണിക്കുവാന്‍ .
******************************************
 — feeling thankful to കലാകൗമുദി.
**************************************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "